അദ്ധ്യായം -43 (സുഖുറുഫ്)

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.

حم
1=ഹാമീം.

وَالْكِتَابِ الْمُبِينِ
2=(ജീവിത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ) വിശദമാക്കുന്ന വേദഗ്രന്ഥം തന്നെയാണ,

إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ
3=തീര്‍ച്ചയായും നാം ഇതിനെ(വേദത്തെ) അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍(വായിക്കുന്നതരത്തില്‍ ഒരു ലിഖിതം) ആക്കിയിരിക്കുന്നത്‌ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു.

وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ
4=തീര്‍ച്ചയായും അത്‌ മൂലവേദത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ.) അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു.

أَفَنَضْرِبُ عَنكُمُ الذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ
5=അപ്പോള്‍ നിങ്ങള്‍ അതിക്രമകാരികളായ ജനങ്ങളായതിനാല്‍ (നിങ്ങളെ) ഒഴിവാക്കി വിട്ടുകൊണ്ട്‌ ഈ ഉല്‍ബോധനം നിങ്ങളില്‍ നിന്ന്‌ മാററിവെക്കുകയോ?

وَكَمْ أَرْسَلْنَا مِن نَّبِيٍّ فِي الْأَوَّلِينَ
6=പൂര്‍വ്വസമുദായങ്ങളില്‍ എത്രയോ പ്രവാചകന്‍മാരെ നാം നിയോഗിച്ചിട്ടുണ്ട്‌.

وَمَا يَأْتِيهِم مِّن نَّبِيٍّ إِلَّا كَانُوا بِهِ يَسْتَهْزِؤُون
7=ഏതൊരു പ്രവാചകന്‍ അവരുടെ അടുത്ത്‌ ചെല്ലുകയാണെങ്കിലും അവര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല.

فَأَهْلَكْنَا أَشَدَّ مِنْهُم بَطْشًا وَمَضَى مَثَلُ الْأَوَّلِينَ
8=അങ്ങനെ ഇവരെക്കാള്‍ കനത്ത കൈയ്യൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചു കളഞ്ഞു. പൂര്‍വ്വികന്‍മാരുടെ ഉദാഹരണങ്ങള്‍ മുമ്പ്‌ കഴിഞ്ഞുപോയിട്ടുമുണ്ട്‌.

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيمُ
9=ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന്‌ നീ അവരോട്‌ ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ്‌ അവ സൃഷ്ടിച്ചത്‌ എന്ന്‌.

الَّذِي جَعَلَ لَكُمُ الْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ
10=അതെ, നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടക്കിത്തരികയും ചെയ്തവന്‍.

وَالَّذِي نَزَّلَ مِنَ السَّمَاء مَاء بِقَدَرٍ فَأَنشَرْنَا بِهِ بَلْدَةً مَّيْتًا كَذَلِكَ تُخْرَجُونَ

11=ആകാശത്ത്‌ നിന്ന്‌ ഒരു തോത്‌ അനുസരിച്ച്‌ വെള്ളം വര്‍ഷിച്ചു തരികയും ചെയ്തവന്‍. എന്നിട്ട്‌ അത്‌ മൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അത്‌ പോലെ തന്നെ നിങ്ങളും പുറത്തു കൊണ്ടു വരപ്പെടുന്നതാണ്‌.

وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ
12=എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക്‌ സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളെയും നിങ്ങള്‍ക്ക്‌ ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍.

لِتَسْتَوُوا عَلَى ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ
13=അവയുടെ പുറത്ത്‌ നിങ്ങള്‍ ഇരിപ്പുറപ്പിക്കാനും എന്നിട്ട്‌ നിങ്ങള്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുവാനും, നിങ്ങള്‍ ഇപ്രകാരം പറയുവാനും വേണ്ടി: ഞങ്ങള്‍ക്ക്‌ വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.

وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ
14=തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.

وَجَعَلُوا لَهُ مِنْ عِبَادِهِ جُزْءًا

إِنَّ الْإِنسَانَ لَكَفُورٌ مُّبِينٌ
15=അവന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെ അവരതാ അവന്‍റെ അംശം ആക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും മനുഷ്യന്‍ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു.

 

أَمِ اتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَاكُم بِالْبَنِينَ
16=അതല്ല, താന്‍ സൃഷ്ടിക്കുന്ന കൂട്ടത്തില്‍ നിന്ന്‌ പെണ്‍മക്കളെ അവന്‍ സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്ക്‌ പ്രത്യേകമായി നല്‍കുകയും ചെയ്തിരിക്കുകയാണോ?

وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَنِ مَثَلًا ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ
17=അവരില്‍ ഒരാള്‍ക്ക്‌, താന്‍ പരമകാരുണികന്ന്‌ ഉപമയായി എടുത്തുകാണിക്കാറുള്ളതിനെ ( പെണ്‍കുഞ്ഞിനെ ) പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്‍റെ മുഖം കരുവാളിച്ചതാകുകയും അവന്‍ കുണ്ഠിതനാവുകയും ചെയ്യുന്നു.

أَوَمَن يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ
18=ആഭരണമണിയിച്ച്‌ വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ ( ന്യായം ) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ

وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَنِ إِنَاثًا أَشَهِدُوا خَلْقَهُمْ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ
19=പരമകാരുണികന്‍റെ ദാസന്‍മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ ( മലക്കുകളെ ) സൃഷ്ടിച്ചതിന്‌ അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.

وَقَالُوا لَوْ شَاء الرَّحْمَنُ مَا عَبَدْنَاهُم مَّا لَهُم بِذَلِكَ مِنْ عِلْمٍ إِنْ هُمْ إِلَّا يَخْرُصُونَ
20=പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ ആരാധിക്കുമായിരുന്നില്ല. എന്ന്‌ അവര്‍ പറയുകയും ചെയ്യും. അവര്‍ക്ക്‌ അതിനെ പറ്റി -കൃത്യമായ-യാതൊരു അറിവുമില്ല. അവര്‍ ഊഹിച്ച്‌ പറയുക മാത്രമാകുന്നു.

أَمْ آتَيْنَاهُمْ كِتَابًا مِّن قَبْلِهِ فَهُم بِهِ مُسْتَمْسِكُونَ

21=അതല്ല, അവര്‍ക്ക്‌ നാം ഇതിനു മുമ്പ്‌ വല്ല ഗ്രന്ഥവും നല്‍കിയിട്ട്‌ അവര്‍ അതില്‍ മുറുകെപിടിച്ച്‌ നില്‍ക്കുകയാണോ?

بَلْ قَالُوا إِنَّا وَجَدْنَا آبَاءنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّهْتَدُونَ
22=അല്ല, ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയിരിക്കയാണ്‌. എന്നാണ്‌ അവര്‍ പറഞ്ഞത്‌.

وَكَذَلِكَ مَا أَرْسَلْنَا مِن قَبْلِكَ فِي قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِم مُّقْتَدُونَ
23=അത്‌ പോലെത്തന്നെ നിനക്ക്‌ മുമ്പ്‌ ഏതൊരു രാജ്യത്ത്‌ നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന്‌ അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല.

قَالَ أَوَلَوْ جِئْتُكُم بِأَهْدَى مِمَّا وَجَدتُّمْ عَلَيْهِ آبَاءكُمْ قَالُوا إِنَّا بِمَا أُرْسِلْتُم بِهِ كَافِرُونَ
24=അദ്ദേഹം ( താക്കീതുകാരന്‍ ) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശവും കൊണ്ട്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നാലും ( നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ? ) അവര്‍ പറഞ്ഞു; നിങ്ങള്‍ ഏതൊരു സന്ദേശവും കൊണ്ട്‌ അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു.

فَانتَقَمْنَا مِنْهُمْ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ
25=അതിനാല്‍ നാം അവര്‍ക്ക്‌ ശിക്ഷ നല്‍കി. അപ്പോള്‍ ആ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്‌ നോക്കുക.

وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاء مِّمَّا تَعْبُدُونَ
26=ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു: ) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ കീഴ്പെടുന്നതില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു.

إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ
27=എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നതാണ്‌.

وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ
28=അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ( സത്യ വ്യവസ്ഥിതിയിലേക്കു ) മടങ്ങേണ്ടതിനായി അതിനെ ( ആ പ്രഖ്യാപനത്തെ ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു.

بَلْ مَتَّعْتُ هَؤُلَاء وَآبَاءهُمْ حَتَّى جَاءهُمُ الْحَقُّ وَرَسُولٌ مُّبِينٌ
29=അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. സത്യ-വ്യവസ്ഥിതിയിലേക്കുള്ള-സന്ദേശവും, വ്യക്തമായി വിവരിച്ചു കൊടുക്കുന്ന ഒരു ദൂതനും അവരുടെ അടുത്ത്‌ വരുന്നത്‌ വരെ.

وَلَمَّا جَاءهُمُ الْحَقُّ قَالُوا هَذَا سِحْرٌ وَإِنَّا بِهِ كَافِرُونَ
30=അവര്‍ക്ക്‌(അവരുടെ സാക്ഷ്യത്തെ ദൃഢീകരിക്കുന്ന) സത്യം വന്നെത്തിയപ്പോഴാകട്ടെ അവര്‍ പറഞ്ഞു: ഇതൊരു മായാജാലമാണ്‌. തീര്‍ച്ചയായും ഞങ്ങള്‍ അതില്‍ വിശ്വാസമില്ലാത്തവരാകുന്നു.

وَقَالُوا لَوْلَا نُزِّلَ هَذَا الْقُرْآنُ عَلَى رَجُلٍ مِّنَ الْقَرْيَتَيْنِ عَظِيمٍ

31=ഈ രണ്ട്‌ രാജ്ജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്‍റെ (ഭരണാധികാരിയുടെ)മേല്‍ എന്തുകൊണ്ട്‌ ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു.

أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
32=( അധികാര രാഷ്ട്രീയത്തിന് വേണ്ടി ഭരണത്തിലേറിയ)അവരാണോ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം(ജനങ്ങള്‍ക്ക്) പങ്ക്‌ വെച്ചു കൊടുക്കുന്നത്‌? നാമാണ്‌ ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക്‌ വെച്ചുകൊടുത്തത്‌. അവരില്‍ ചിലര്‍ക്ക്‌ ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം(ഭരണാധികാരം ഉള്‍പ്പെടെയുള്ള) പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം.

وَلَوْلَا أَن يَكُونَ النَّاسُ أُمَّةً وَاحِدَةً لَجَعَلْنَا لِمَن يَكْفُرُ بِالرَّحْمَنِ لِبُيُوتِهِمْ سُقُفًا مِّن فَضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ
33=മനുഷ്യര്‍ ഒരേ തരത്തിലുള്ള ( അക്രമികളായ ) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കില്‍ പരമകാരുണികനില്‍ അവിശ്വസിക്കുന്നവര്‍ക്ക്‌ അവരുടെ വീടുകള്‍ക്ക്‌ വെള്ളി കൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്ക്‌ കയറിപോകാന്‍ ( വെള്ളികൊണ്ടുള്ള ) കോണികളും നാം ഉണ്ടാക്കികൊടുക്കുമായിരുന്നു.

وَلِبُيُوتِهِمْ أَبْوَابًا وَسُرُرًا عَلَيْهَا يَتَّكِؤُونَ
34=അവരുടെ വീടുകള്‍ക്ക്‌ ( വെള്ളി ) വാതിലുകളും അവര്‍ക്ക്‌ ചാരിയിരിക്കാന്‍ ( വെള്ളി ) കട്ടിലുകളും

وَزُخْرُفًا وَإِن كُلُّ ذَلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ
35=സ്വര്‍ണം കൊണ്ടുള്ള അലങ്കാരവും നാം നല്‍കുമായിരുന്നു. എന്നാല്‍ അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാകുന്നു. പരലോകം തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ (രാഷ്ട്രീയ ജീവിതത്തില്‍)സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ളതാകുന്നു.

وَمَن يَعْشُ عَن ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ
36=പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക്‌ വല്ലവനും(ദൈവീക വ്യവസ്ഥിതിക്ക് നേരെ ) അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട്‌ അവന്‍ ( പിശാച്‌ ) അവന്ന്‌ കൂട്ടാളിയായിരിക്കും

وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ
37=തീര്‍ച്ചയായും അവര്‍ അവരെ(ഭരണിയരെ) നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തടയും. തങ്ങള്‍ ശരിയായ പാതയിലാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും.

حَتَّى إِذَا جَاءنَا قَالَ يَا لَيْتَ بَيْنِي وَبَيْنَكَ بُعْدَ الْمَشْرِقَيْنِ فَبِئْسَ الْقَرِينُ
38=അങ്ങനെ നമ്മുടെ അടുത്ത്‌ വന്നെത്തുമ്പോള്‍ ( പിശാചിന്‍റെ കൂട്ടാളിയോട്‌ ) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോള്‍ ആ കൂട്ടുകാരന്‍ എത്ര ചീത്ത!

وَلَن يَنفَعَكُمُ الْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِي الْعَذَابِ مُشْتَرِكُونَ
39=നിങ്ങള്‍ (ദൈവീക വ്യവസ്ഥിതിയെ അവഗണിച്ചത് കാരണം)അക്രമം പ്രവര്‍ത്തിച്ചിരിക്കെ നിങ്ങള്‍ ശിക്ഷയില്‍ പങ്കാളികളാകുന്നു എന്ന വസ്തുത ഇന്ന്‌ നിങ്ങള്‍ക്ക്‌ ഒട്ടും പ്രയോജനപ്പെടുകയില്ല.

أَفَأَنتَ تُسْمِعُ الصُّمَّ أَوْ تَهْدِي الْعُمْيَ وَمَن كَانَ فِي ضَلَالٍ مُّبِينٍ
40=എന്നാല്‍ ( നബിയേ, ) നിനക്ക്‌ ബധിരന്‍മാരെ കേള്‍പിക്കാനും, അന്ധന്‍മാരെയും വ്യക്തമായ ദുര്‍മാര്‍ഗത്തിലായവരെയും വഴി കാണിക്കാനും കഴിയുമോ?

فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ

41=ഇനി നിന്നെ നാം കൊണ്ടു പോകുന്ന പക്ഷം അവരുടെ നേരെ നാം ശിക്ഷാനടപടി എടുക്കുക തന്നെ ചെയ്യുന്നതാണ്‌.

أَوْ نُرِيَنَّكَ الَّذِي وَعَدْنَاهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ
42=അഥവാ നാം അവര്‍ക്ക്‌ താക്കീത്‌ നല്‍കിയത്‌ ( ശിക്ഷ ) നിനക്ക്‌ നാം കാട്ടിത്തരികയാണെങ്കിലോ നാം അവരുടെ കാര്യത്തില്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.

فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ إِنَّكَ عَلَى صِرَاطٍ مُّسْتَقِيمٍ
43=ആകയാല്‍ നിനക്ക്‌ ബോധനം നല്‍കപ്പെട്ടത്‌ നീ മുറുകെപിടിക്കുക. തീര്‍ച്ചയായും നീ നേരായ പാതയിലാകുന്നു.

وَإِنَّهُ لَذِكْرٌ لَّكَ وَلِقَوْمِكَ وَسَوْفَ تُسْأَلُونَ
44=തീര്‍ച്ചയായും അത്‌ നിനക്കും നിന്‍റെ ജനതയ്ക്കും ഒരു ഉല്‍ബോധനം തന്നെയാകുന്നു. വഴിയെ നിങ്ങള്‍ (ഇതെ കുറിച്ച്)ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.

وَاسْأَلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَا أَجَعَلْنَا مِن دُونِ الرَّحْمَنِ آلِهَةً يُعْبَدُونَ
45=നിനക്ക്‌ മുമ്പ്‌ നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട്‌ ചോദിച്ചു നോക്കുക. പരമകാരുണികന്‌ പുറമെ കീഴ്പ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.

وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا إِلَى فِرْعَوْنَ وَمَلَئِهِ فَقَالَ إِنِّي رَسُولُ رَبِّ الْعَالَمِينَ
46=മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പൌരമുഖ്യന്‍മാരുടെയും അടുത്തേക്ക്‌ നാം അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിന്‍റെ ദൂതനാകുന്നു.

فَلَمَّا جَاءهُم بِآيَاتِنَا إِذَا هُم مِّنْهَا يَضْحَكُونَ
47=അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു.

وَمَا نُرِيهِم مِّنْ آيَةٍ إِلَّا هِيَ أَكْبَرُ مِنْ أُخْتِهَا وَأَخَذْنَاهُم بِالْعَذَابِ لَعَلَّهُمْ يَرْجِعُونَ
48=അവര്‍ക്ക്‌ നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത്‌ അതിന്‍റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട്‌ തന്നെയായിരുന്നു. അവര്‍ ( ദൈവീകവ്യവസ്ഥിതിയിലേക്ക് ഖേദിച്ചു ) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു.

وَقَالُوا يَا أَيُّهَا السَّاحِرُ ادْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ
49=അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ്‌ കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച്‌ ഞങ്ങള്‍ക്ക്‌ വേണ്ടി താങ്കള്‍ അവനോട്‌ പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു.

فَلَمَّا كَشَفْنَا عَنْهُمُ الْعَذَابَ إِذَا هُمْ يَنكُثُونَ
50=എന്നിട്ട്‌ അവരില്‍ നിന്ന്‌ നാം ശിക്ഷ എടുത്തുകളഞ്ഞപ്പോള്‍ അവരതാ വാക്കുമാറുന്നു.

وَنَادَى فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَذِهِ الْأَنْهَارُ تَجْرِي مِن تَحْتِي أَفَلَا تُبْصِرُونَ

51=(ഈജിപ്ത് ഭരണാധികാരി)ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ -രാഷ്ട്രീയ-ആധിപത്യം എനിക്കല്ലേ?(നിങ്ങളുടെ ജീവിതായോധനത്തിന് അടിസ്ഥാനവലംബമായ) ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ-അധികാരത്തിന്- കീഴിലൂടെയാണ്‌. എന്നിരിക്കെ ( നിങ്ങളോടുള്ള എന്‍റെ രാഷ്ട്രീയ നിലപാടെന്തായിരിക്കുമെന്ന് )നിങ്ങള്‍ കണ്ടറിയുന്നില്ലേ?

أَمْ أَنَا خَيْرٌ مِّنْ هَذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ
52=അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു.

فَلَوْلَا أُلْقِيَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَاء مَعَهُ الْمَلَائِكَةُ مُقْتَرِنِينَ
53=അപ്പോള്‍ ഇവന്‍റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായികൊണ്ട്‌ മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്‌?

فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
54=അങ്ങനെ ഫിര്‍ഔന്‍ തന്‍റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.

فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ
55=അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരെ ശിക്ഷിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു.

فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِلْآخِرِينَ
56=അങ്ങനെ അവരെ പൂര്‍വ്വമാതൃകയും പിന്നീട്‌ വരുന്നവര്‍ക്ക്‌ ഒരു ഉദാഹരണവും ആക്കിത്തീര്‍ത്തു.

وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ
57=മര്‍യമിന്‍റെ മകന്‍ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെട്ടപ്പോള്‍ നിന്‍റെ ജനതയതാ അതിന്‍റെ പേരില്‍ ആര്‍ത്തുവിളിക്കുന്നു.

وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ مَا ضَرَبُوهُ لَكَ إِلَّا جَدَلًا بَلْ هُمْ قَوْمٌ خَصِمُونَ
58=ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു കാണിച്ചത്‌ ഒരു തര്‍ക്കത്തിനായി മാത്രമാണ്‌. എന്നു തന്നെയല്ല അവര്‍ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു.

إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلًا لِّبَنِي إِسْرَائِيلَ
59=അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഒരു മാതൃകയാക്കുകയും ചെയ്തു.

وَلَوْ نَشَاء لَجَعَلْنَا مِنكُم مَّلَائِكَةً فِي الْأَرْضِ يَخْلُفُونَ
60=നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ( നിങ്ങളുടെ ) പിന്‍തലമുറയായിരിക്കത്തക്കവിധം നിങ്ങളില്‍ നിന്നു തന്നെ നാം മലക്കുകളെ ഭൂമിയില്‍ ഉണ്ടാക്കുമായിരുന്നു.

وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ هَذَا صِرَاطٌ مُّسْتَقِيمٌ

61=തീര്‍ച്ചയായും അദ്ദേഹം(മറിയമിന്‍റെ മകന്‍ ഈസ) അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെപ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.

وَلَا يَصُدَّنَّكُمُ الشَّيْطَانُ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
62=പിശാച്‌ ( അതില്‍ നിന്ന്‌ ) നിങ്ങളെ തടയാതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക്‌ പ്രത്യക്ഷശത്രുവാകുന്നു.

وَلَمَّا جَاء عِيسَى بِالْبَيِّنَاتِ قَالَ قَدْ جِئْتُكُم بِالْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ الَّذِي تَخْتَلِفُونَ فِيهِ فَاتَّقُوا اللَّهَ وَأَطِيعُونِ
63=വ്യക്തമായ തെളിവുകളും കൊണ്ട്‌ ഈസാ വന്നിട്ട്‌ ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും വിജ്ഞാനവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തികൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത്‌ ഞാന്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരാന്‍ വേണ്ടിയും. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.

إِنَّ اللَّهَ هُوَ رَبِّي وَرَبُّكُمْ فَاعْبُدُوهُ هَذَا صِرَاطٌ مُّسْتَقِيمٌ
64=തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു എന്‍റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ അവന് നിങ്ങള്‍ കീഴ്പ്പെടുക. ഇതാകുന്നു നേരായ പാത.

فَاخْتَلَفَ الْأَحْزَابُ مِن بَيْنِهِمْ فَوَيْلٌ لِّلَّذِينَ ظَلَمُوا مِنْ عَذَابِ يَوْمٍ أَلِيمٍ
65=എന്നിട്ട്‌ അവര്‍ക്കിടയിലുള്ള കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്‌ വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം നാശം!

هَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ
66=അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന്‌ ആ അന്ത്യസമയം അവര്‍ക്ക്‌ വന്നെത്തുന്നതിനെയല്ലാതെ അവര്‍ നോക്കിയിരിക്കുന്നുണ്ടോ?

الْأَخِلَّاء يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ
67=സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.

يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنتُمْ تَحْزَنُونَ
68=എന്‍റെ ദാസന്‍മാരേ, ഇന്ന്‌ നിങ്ങള്‍ക്ക്‌ യാതൊരു ഭയവുമില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല.

الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ
69=നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്ന(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്ന)വരായിരിക്കുകയും ചെയ്തവരത്രെ( നിങ്ങള്‍ )

ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ
70=നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട്‌ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ

71=സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക്‌(ദൈവീക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിനായി നിലകൊണ്ടവര്‍ക്ക്) ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക്‌ ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.

وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
72=നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ക്ക്‌ അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വര്‍ഗമത്രെ അത്‌.

لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِنْهَا تَأْكُلُونَ
73=നിങ്ങള്‍ക്കതില്‍ പഴങ്ങള്‍ ധാരാളമായി ഉണ്ടാകും. അതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഭക്ഷിക്കാം.

إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ
74=തീര്‍ച്ചയായും കുറ്റവാളികള്‍(ജീവിതത്തില്‍നിന്ന് ദൈവീക വ്യവസ്ഥിതിയെ മാറ്റിനിര്‍ത്തിയവര്‍) നരകശിക്ഷയില്‍ നിത്യവാസികളായിരിക്കും.

لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ
75=അവര്‍ക്ക്‌ അത്‌ ലഘൂകരിച്ച്‌ കൊടുക്കപ്പെടുകയില്ല. അവര്‍ അതില്‍ ആശയറ്റവരായിരിക്കും.

وَمَا ظَلَمْنَاهُمْ وَلَكِن كَانُوا هُمُ الظَّالِمِينَ
76=നാം അവരോട്‌ അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ തന്നെയായിരുന്നു അക്രമകാരികള്‍(ദൈവീക വ്യവസ്ഥിതിയെ അവഗണിച്ചത് കാരണം ജീവിതത്തില്‍.പ്രകൃതിയുടെ ക്രമം തെറ്റിച്ചവര്‍ )

وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّاكِثُونَ
77=അവര്‍ വിളിച്ചുപറയും; ഹേ, മാലിക്‌! താങ്കളുടെ രക്ഷിതാവ്‌ ഞങ്ങളുടെ മേല്‍ ( മരണം ) വിധിക്കട്ടെ. അദ്ദേഹം ( മാലിക്‌ ) പറയും: നിങ്ങള്‍ ( ഇവിടെ ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു.

لَقَدْ جِئْنَاكُم بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ
78=( അല്ലാഹു പറയും: ) തീര്‍ച്ചയായും നാം നിങ്ങള്‍ക്ക്‌ സത്യം(സത്യദീന്‍) കൊണ്ടു വന്ന്‌ തരികയുണ്ടായി. പക്ഷെ നിങ്ങളില്‍ അധിക പേരും സത്യവ്യവസ്ഥിതിയെ വെറുക്കുന്നവരാകുന്നു.

أَمْ أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَ
79=അതല്ല, അവര്‍ ( നമുക്കെതിരില്‍ ) വല്ല കാര്യവും തീരുമാനിച്ചിരിക്കയാണോ? എന്നാല്‍ നാം തന്നെയാകുന്നു തീരുമാനമെടുക്കുന്നവന്‍.

أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ
80=അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന്‌ അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ ( മലക്കുകള്‍ അനവരുടെ നിലപാടിനെ കുറിച്ചെല്ലാം ) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌.

قُلْ إِن كَانَ لِلرَّحْمَنِ وَلَدٌ فَأَنَا أَوَّلُ الْعَابِدِينَ

81-നീ പറയുക: പരമകാരുണികന്‌ സന്താനമുണ്ടായിരുന്നെങ്കില്‍ ഞാനായിരിക്കും അതിനെ പ്രാർത്ഥിക്കുന്നവരില്‍ ഒന്നാമന്‍.

سُبْحَانَ رَبِّ السَّمَاوَاتِ وَالْأَرْضِ رَبِّ الْعَرْشِ عَمَّا يَصِفُونَ
82-എന്നാല്‍ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌, സിംഹാസനത്തിന്‍റെ നാഥന്‍ അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്ന്‌ എത്രയോ പരിശുദ്ധനത്രെ.

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ
83-അതിനാല്‍ നീ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീത്‌ നല്‍കപ്പെടുന്ന അവരുടെ ആ ദിവസം അവര്‍ കണ്ടുമുട്ടുന്നതു വരെ അവര്‍ അസംബന്ധങ്ങള്‍ പറയുകയും കളിതമാശയില്‍ ഏര്‍പെടുകയും ചെയ്തുകൊള്ളട്ടെ.

وَهُوَ الَّذِي فِي السَّمَاء إِلَهٌ وَفِي الْأَرْضِ إِلَهٌ وَهُوَ الْحَكِيمُ الْعَلِيمُ
84-അവനാകുന്നു ആകാശത്തും , ഭൂമിയിലും കീഴ്പ്പെടുവാൻ അർഹനായിട്ടുള്ളവൻ അവനാകുന്നു യുക്തിമാനും സര്‍വ്വജ്ഞനും.

وَتَبَارَكَ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَعِندَهُ عِلْمُ السَّاعَةِ وَإِلَيْهِ تُرْجَعُونَ
85-ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവന്‍റെ പക്കല്‍ തന്നെയാകുന്നു ആ (അന്ത്യ) സമയത്തെപറ്റിയുള്ള അറിവ്‌. അവന്‍റെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ
86-അവന്നു പുറമെ ഇവര്‍ ആരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ശുപാര്‍ശ അധീനപ്പെടുത്തുന്നില്ല; അറിഞ്ഞു കൊണ്ടു തന്നെ സത്യത്തിന്‌ സാക്ഷ്യം വഹിച്ചവരൊഴികെ.

وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ
87-ആരാണ്‌ അവരെ സൃഷ്ടിച്ചതെന്ന്‌ നീ അവരോട്‌ ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌?

وَقِيلِهِ يَارَبِّ إِنَّ هَؤُلَاء قَوْمٌ لَّا يُؤْمِنُونَ
88-എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന്‌ അദ്ദേഹം ( പ്രവാചകന്‍ ) പറയുന്നതും ( അല്ലാഹു അറിയും. )

فَاصْفَحْ عَنْهُمْ وَقُلْ سَلَامٌ فَسَوْفَ يَعْلَمُونَ
89-അതിനാല്‍ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. സലാം! എന്ന്‌ പറയുകയും ചെയ്യുക. (ദൈവീക വ്യവ സ്ഥിതിയോടുള്ള ധികാരത്തിന്റെ പരിണിതി)അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.